പൊക്രാൻ: അമേരിക്കയുടെ അത്യാധുനിക ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. അമേരിക്ക ഇറാക്കിൽ പ്രയോഗിച്ച സിബിയു –105 സ്മാർട് ആന്റി–ടാങ്ക് ഗൈഡഡ് ബോംബാണ് ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. പരിഷ്കരിച്ച ജാഗ്വാർ പോർവിമാനം ഉപയോഗിച്ച് പൊക്രാനിലാണ് പരീക്ഷണം നടന്നത്.
ബോംബ് നിർമ്മിച്ച ടെക്ട്രോൺ ഡിഫൻസ് സിസ്റ്റം ഉദ്യോഗസ്ഥരും പരീക്ഷണത്തിനു മേൽനോട്ടം വഹിക്കാനെത്തിയിരുന്നു. ജിപിഎസ് സഹായത്തോടെ ലക്‌ഷ്യം ഭേദിക്കുന്ന ബോംബിന്റെ കൃത്യത തിട്ടപ്പെടുത്തലായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശം. പരിഷ്കരിച്ച രണ്ടു ജാഗ്വാർ പോർവിമാനങ്ങളിൽ നിന്ന് താഴെ സ്ഥാപിച്ച ഡമ്മി ലക്ഷ്യത്തിലേക്ക് ഏറെ കൃത്യതയോടെ സിബിയു–105 ഗൈഡഡ് ബോംബുകൾ വർഷിക്കാൻ കഴിഞ്ഞു.
450 കിലോഗ്രാം ഭാരമുള്ള ബോംബ് ജിപിഎസ് സഹായത്തോടെയാണ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് സിബിയു –105 ബോംബുകൾ.
2010 ലാണ് കേന്ദ്ര സർക്കാർ അമേരിക്കയിൽ നിന്ന് 512 സിബിയു ബോംബുകൾ വാങ്ങുന്നത്. ഈ ബോംബുകൾ പ്രയോഗിക്കാനായി ജാഗ്വാര്‍ പോർവിമാനത്തിലെ ടെക്നോളജി പരിഷ്കരിക്കുകയായിരുന്നു.