ദില്ലി: യുക്രൈനിലെ രണ്ടു നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിവേഗത്തിൽ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. ഇത് പ്രകാരം പെസോച്ചിനിലെ 298 പേരെ ഉടന്‍ നഗരത്തിനു പുറത്തെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിനു പിന്നാലെ ബസുകള്‍ ഏര്‍പ്പാടാക്കിയതായും എംബസി ട്വീറ്റ് ചെയ്തു.
അതേസമയം ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാൽ എത്ര സമയത്തേക്കാണ് വെടിനിര്‍ത്തലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമല്ല. റിപ്പോർട്ടുകൾ പ്രകാരം അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും ആക്രമണം നിര്‍ത്തിവയ്ക്കുക.
ഇതിന്റെ അടിസ്ഥാനത്തിൽ അതിവേഗ ഒഴിപ്പിക്കല്‍ നടപടികളാണ് നടക്കുന്നത്. മരിയപോളില്‍ നിന്ന് രണ്ടു ലക്ഷം പേരെ ഒഴിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. വോള്‍നോവാഹയിലും ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

