ദില്ലി: ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീർഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന. ബ്രഹ്മോസ് മിസൈലിന്റെ ദീർഘദൂര പ്രിസിഷൻ സ്‌ട്രൈക്ക് ശേഷിയെ സാധൂകരിക്കുന്നതാണ് പരീക്ഷണ വെടിവയ്പ്പെന്ന് നാവികസേന ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും മാരകമായ ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിന്റെ പരീക്ഷണങ്ങൾ നാവികസേന പതിവായി നടത്താറുണ്ട്. 2020 നവംബറിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന്
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ലാൻഡ് അറ്റാക്ക് പതിപ്പ് ഇന്ത്യ പരീക്ഷിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം ഡിസംബറിൽ സൂപ്പർസോണിക് യുദ്ധവിമാനമായ സുഖോയ് 30 എംകെ-ഐ തൊടുത്തുവിട്ട ബ്രഹ്മോസ് മിസൈലിന്റെ എയർ പതിപ്പ് പരീക്ഷിച്ചിരുന്നു. ഒഡീഷ തീരത്തുള്ള ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിനകത്ത് തന്നെ ബ്രഹ്മോസ് മിസൈലുകളുടെ എയർ പതിപ്പിന്റെ സീരിയൽ നിർമ്മാണത്തിന് കളമൊരുക്കിയ യുദ്ധവിമാനത്തിന്റെ വിജയകരമായ പരീക്ഷണം ഒരു പ്രധാന നാഴികക്കല്ലായിരുന്നു.