“പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം, അതിനാൽ പട്ടിണിയില്ലാത്ത ഒരു ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അദ്ധ്വാനം സമർപ്പിക്കുന്നു – എം.എസ്. സ്വാമിനാഥൻ തന്റെ ജീവചരിത്രത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഒരിക്കൽ ദരിദ്രരുടെ രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ഭാരതത്തെ ഇന്ന് ലോകത്തിന്റെ ഭക്ഷണ ദാതാക്കളായി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പറഞ്ഞറിയിക്കുന്നതിലും ഏറെ വലുതാണ്. രാജ്യവും ലോകവും അദ്ദേഹത്തെ എന്നും അർഹിച്ച അംഗീകാരങ്ങൾ നൽകി ചേർത്തു നിർത്തി. 1971ൽ മാഗ്സാസെ അവാർഡ്,1987ലെ റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി, 1987ൽ വേൾഡ് ഫുഡ് പ്രൈസ്, 2000ൽ ഫ്രങ്ക്ലിൻ റൂസ്വെൽറ്റ് പുരസ്ക്കാരം, പദ്മശ്രീ,പദ്മഭൂഷൺ എന്നിവയാണ് അദ്ദേഹത്തെ തേടിയെത്തിയ പ്രധാന അംഗീകാരങ്ങൾ. 2021-ല്‍ കേരള ശാസ്ത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാരതത്തിലെ യൂണിവേഴ്സിറ്റിയും ബനാറസ് ഹിന്ദു സർവകലാശാലയും അടക്കം 33-ലധികം സർവകലാശാലകൾ അദ്ദേഹത്തിന് ഓണററി ബിരുദം നൽകിയിട്ടുണ്ട്. ജർമ്മനി, ഇറ്റലി, നെതൽലാൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ അടക്കം 11 വിദേശ സർവകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരതത്തിലെ പ്രശസ്തമായ ഒൻപത് ശാസ്ത്ര അക്കാദമികളും ലോകത്തിലെ പേരുകേട്ട 29 അക്കാദമികളും വിശിഷ്ട അംഗത്വം നൽകിയിട്ടുണ്ട്. അമേരിക്ക, സ്വീഡൻ, ചൈന, റഷ്യ എന്നിവിടങ്ങളിലെ അതിപ്രശസ്ത ശാസ്ത്ര സ്ഥാപനങ്ങളാണ് ഇവയെന്നത് ശ്രദ്ധേയമാണ്. ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തികളാണ് ഈ അംഗീകാരങ്ങൾ അദ്ദേഹത്തിലേക്ക് എത്തിച്ചത്.
28 ലധികം ദേശീയ കമ്മീഷനുകളുടെ അദ്ധ്യക്ഷനായ അദ്ദേഹത്തിന്റെ കീഴിൽ 100 ഓളം വിദ്യാർത്ഥികൾ ഡോക്ടടറേറ്റ് നേടിയിട്ടുണ്ട്. 1000ത്തോട് അടുത്ത് ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 30ൽ പരം പുസ്തകങ്ങളും 200ൽ പരം പ്രസിദ്ധമായ പ്രസംഗങ്ങളും വരും തലമുറയ്ക്ക് പഠിക്കാനായി ലഭ്യമാണ്. സാർവദേശീയമായി ശ്രദ്ധിക്കപ്പെടുന്ന അമേരിക്കൻ ടൈം 20ാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് മൂന്നാം സ്ഥാനം നേടിയത് സ്വാമിനാഥനാണ്. ആദ്യത്തെ രണ്ടുപേർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും രണ്ടാമത്തേത് നൊബേൽ സമ്മാനം നേടിയ കവി രബീന്ദ്രനാഥ ടാഗോറുമാണെന്നതാണ് ആ അംഗീകരാം എത്രത്തോളം വലുതാണെന്ന് മനസിലാക്കാനാവും.
സ്വാമിനാഥനെ തേടി കൃഷിരത്ന പുരസ്കാരവും എത്തിയിട്ടുണ്ട്. രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ വിഭാഗത്തിൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്