Friday, May 10, 2024
spot_img

വീണ്ടും അജ്ഞാതർ പാകിസ്ഥാനിൽ! മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഫീസ് സയ്യിദിന്റെ മകനെ തട്ടിക്കൊണ്ടുപോയതായി സൂചന; കമാലുദീനെ നാടെങ്ങും തിരഞ്ഞ് ഐ എസ് ഐ !

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനും ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ഭീകരൻ ഹഫീസ് സയ്യദിന്റെ മകനെ പാകിസ്ഥാനിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി സൂചന. സയ്യദിന്റെ ഇളയ മകൻ കമാലുദ്ദീൻ സയ്യദിനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകൾ പാകിസ്ഥാനിലെ പെഷവാറിൽ നിന്ന് തട്ടിക്കൊണ്ടു പോയതെന്ന് സമൂഹമാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 26 മുതലാണ് കമാലുദ്ദീനെ കാണാതാകുന്നത്. ഇന്ത്യ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഇസ്ലാമിക ഭീകരനാണ് ഹഫീസ് സയ്യദ്. പാകിസ്ഥാൻ സൈന്യത്തിന്റെയും ഐ എസ് ഐ യുടെയും സംരക്ഷണയിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നത്. പാകിസ്ഥാനിലെ പല ഇന്ത്യാവിരുദ്ധരെയും അജ്ഞാതർ കൊലപ്പെടുത്തിയ സംഭവങ്ങൾ അടുത്തിടെ ധാരാളമുണ്ടായിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണെന്ന പ്രചാരണവുമുണ്ട്. ഈ പശ്ചാത്തലത്തിൽ കമാലുദ്ദീനെ തേടി പാക് ചാര സംഘടനയായ ഐ എസ് ഐ നാട് മുഴുവൻ കമാലുദ്ദീനെ തേടി അലയുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഐക്യരാഷ്ട്ര സംഘടനയും യുഎസും ഭീകരനേതാവായി പ്രഖ്യാപിച്ചയാളാണ് ഹഫീസ് സയ്യദ് പാക്ക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയുമായ ഹഫീസ് സയ്യദ്നെ 2008 മേയിലാണു യുഎസ് ആഗോളഭീകരനായി പ്രഖ്യാപിച്ചത്. ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സഹസ്ഥാപകനും കൂടിയാണിയാൾ. ആറ് അമേരിക്കൻ പൗരന്മാരടക്കം 166 പേരാണ് 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് ഒരു കോടി രൂപയാണ് ഇയാളുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്. ഇയാളുടെ പേരിൽ കേസില്ലെന്നും നടപടിയെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി പാക് സർക്കാർ ആദ്യം സയ്യദിനെ സംരക്ഷിച്ചുവെങ്കിലും അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്ന് വീട്ടുതടങ്കലിൽ ആക്കിയിരുന്നു. പിന്നീട് സയ്യദിനെതിരെ തെളിവില്ലെന്ന കാരണം ചൂടിക്കാട്ടി പാക് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്വാതന്ത്രമാക്കുകയായിരുന്നു.

പാകിസ്ഥാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇരുന്ന് ഇന്ത്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്ന നിരവധി ഭീകരർ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇന്ത്യൻ ഏജൻസികളുടെ നോട്ടപ്പുള്ളികളിൽ ഒരാളാണ് സയ്യദ് എന്നകാര്യത്തിലും തർക്കമില്ല. പാകിസ്ഥാനിലെ സമൂഹ മാദ്ധ്യമങ്ങളിൽ തന്നെയാണ് തട്ടിക്കൊണ്ടു പോകലിനെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി നടക്കുന്നത്.

Related Articles

Latest Articles