ദില്ലി: വിദ്യാർത്ഥികളുടെ ആരോഗ്യത്തെ മുൻ നിർത്തി, രാജ്യത്തെ സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും, സ്‌കൂൾ കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്‌എസ്‌എസ്‌എഐ) അറിയിച്ചു. ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി സി ഇ ഓ അരുൺ സിംഗാളാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
സ്കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് അധികൃതര്‍ നിർദേശിച്ചു . ജങ്ക് എന്ന വാക്കിന്റെ അര്‍ഥംതന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്. വളരെ ഉയര്‍ന്ന അളവിൽ കലോറികളടങ്ങിയതും കുറഞ്ഞ പോഷകമൂല്യവുമുള്ള ഭക്ഷണപദാര്‍ഥങ്ങളെയാണ് ‘ജങ്ക് ഫുഡ്’ എന്ന് വിളിക്കുന്നത്.എല്ലാതരം അനാരോഗ്യകരമായ ചേരുവകളോടെയാണ് ഇവയുടെ നിര്‍മാണം.
കഴിക്കാനുള്ള എളുപ്പം , കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതല്‍, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാമാണ് കുട്ടികളെ ഇതിലേക്ക് ആകൃഷ്ടരാക്കുന്നത്. അതുകൊണ്ട് തന്നെ സ്‌കൂളുകളുടെ 50 ചുറ്റളവിലും ക്യാന്റീനുകളിലും ഇത് വിൽപ്പന നടത്താൻ പാടില്ല . അതേ സമയം നിർദേശം ലംഘിക്കുന്ന സ്‌കൂളുകൾക്കും കടകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2015 -ൽ സ്കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി എഫ്‌എസ്‌എസ്‌എഐയോട് നിര്‍ദേശിച്ചിരുന്നു.