ചെന്നൈ: 2021-ൽ നടക്കാനിരിക്കുന്ന നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ ചെന്നൈയില്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം പിന്മാറിയതോടെയാണ് ധാരണയുണ്ടായത്. ഇപിഎസ്സും ഒപിഎസ്സും ചേർന്നാണ് പാർട്ടി ആസ്ഥാനത്ത് വച്ച് ഈ പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ കേന്ദ്രനേതാക്കൾ ഇന്ന് രാവിലെ ഇരുനേതാക്കളുമായി ബന്ധപ്പെട്ടതായാണ് സൂചന. ഒന്നിച്ചുപോയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന കർശന നിർദേശം ബിജെപി നൽകിയതിനെത്തുടർന്നാണ് സമവായമായതെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിന് പനീര്‍ശെല്‍വം കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും എടപ്പാടിക്കൊപ്പം നിലകൊണ്ടു. അതേസമയം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഒപിഎസ് പിന്മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.