ദില്ലി: ചൈന പാകിസ്ഥാൻ അതിർത്തികളിൽ സൈനിക നിരീക്ഷണത്തിനായി കരസേനക്ക് മാത്രമായി ഉപഗ്രഹ നിരീക്ഷണ സംവിധാനമൊരുക്കാൻ 4000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ ചേർന്ന ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഐ എസ് ആർ ഒ യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സൈനികാവശ്യത്തിനു മാത്രമായുള്ള ഉപഗ്രഹം വിക്ഷേപിക്കും. ഇതിനായി ഐ എസ് ആർ ഒ, ജി സാറ്റ് 7ബി ഉപഗ്രഹമായിരിക്കും വിക്ഷേപിക്കുക. നിലവിൽ നാവികസേനക്കും വ്യോമസേനക്കുമാണ് പ്രത്യേക ഉപഗ്രഹ നിരീക്ഷണ സംവിധാനമുള്ളത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കരസേനക്കും ഈ സംവിധാനം ലഭിക്കും.
2020 ഏപ്രിൽ മുതൽ ഇന്ത്യ ചൈന അതിർത്തിയിൽ പലതവണ മുഖാമുഖം വന്നിരുന്നു. ഈ സാഹചര്യത്തിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചനയിലാണ്. റാഫേൽ യുദ്ധ വിമാനങ്ങളുടെ ഉൾപ്പെടുത്തൽ, മിസൈൽ പ്രതിരോധ സംവിധാനം, ഉപഗ്രഹവേധ മിസൈലുകളുടെ വികസനം എന്നിങ്ങനെ സേനയെ ആധുനികവൽക്കരിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ മറ്റൊരു നിർണ്ണയാക തീരുമാനമാണ് കരസേനക്കുള്ള ഉപഗ്രഹ നിരീക്ഷണ സംവിധാനം.