ദില്ലി: ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനമായ ദില്ലിയിലെ രാജ്പഥിന് മുകളിലൂടെ കാണികള്‍ക്കായി വിസ്മയം തീര്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സായുധ സേനയുടെ 75 വിമാനങ്ങള്‍.
ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി, നാവികസേന എന്നിവയുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുക.
മാത്രമല്ല ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ വിമാനങ്ങള്‍ വിനാഷ്, ബാസ്, വിജയ് എന്നിവയുള്‍പ്പെടെ മൂന്ന് ഫോര്‍മേഷനിലും പറക്കും. വിനാഷ് ഫോര്‍മേഷനില്‍ അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല എയര്‍ബേസില്‍ നിന്ന് പറക്കും. മറ്റ് രണ്ട് ഫോര്‍മേഷനുകളില്‍ ഓരോ റഫേല്‍ വിമാനങ്ങള്‍ വീതമുണ്ടാകും.
കൂടാതെ ’ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.
ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനവും പി-8ഐ നിരീക്ഷണ വിമാനവും വരുണ ഫോര്‍മേഷനില്‍ പങ്കെടുക്കും.
റിപ്പബ്ലിക് ദിനാഘോഷത്തിൽ എട്ട് എംഐ-17 ഹെലികോപ്റ്ററുകള്‍, 14 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ഒരു എംഐ-35 ഹെലികോപ്റ്ററുകള്‍, 4 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, വിന്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട, രണ്ട് ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍, ഒരു ചിനൂക്ക് ഹെലികോപ്റ്റര്‍, മൂന്ന് സി-130 ഹെവി ലിഫ്റ്റ് എന്നിവയും പങ്കെടുക്കും.