മുംബൈ : അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി വില വ്യാജമായി പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചതു മുതൽ ഓഹരി വിപണിയിൽ ഈ മാന്ദ്യത പ്രകടമായിരുന്നു. സെൻസെക്സ് 1.25% നഷ്ടത്തിൽ 59,451 ആയി. നിഫ്റ്റി 17,683ൽ എത്തി. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദാനി ട്രാൻസ്മിഷൻ ഓഹരികൾ 19.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനവും നഷ്ടത്തിലേക്ക് കൂപ്പ് കുത്തി.
ഹിൻഡൻബർഗിന്റെ റിപ്പോർട്ടു പുറത്തായതിന് പിന്നാലെ, ബുധനാഴ്ച ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും ആകെ മൂല്യത്തിൽ 90,000 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദാനി കമ്പനികൾ 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടത്തുന്നെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപിച്ചത്. 12,000 കോടി ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം തട്ടിപ്പിലൂടെയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തു വന്നു. വിവര ശേഖരണത്തിന് ഗവേഷണ സ്ഥാപനം തങ്ങളെ സമീപിച്ചിട്ടില്ലെന്നും സ്ഥാപനം ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികൾ അടക്കം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.