ദില്ലി : ശത്രു രാജ്യങ്ങളെ പ്രത്യേകിച്ചും ചൈനയെ നടുക്കിക്കൊണ്ട് രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളുമായി ഇന്ത്യൻ നാവികസേന അറബിക്കടലിൽ വമ്പൻ സൈനികാഭ്യാസം നടത്തി. ഇതാദ്യമായാണ് രാജ്യത്തിന്റെ 2 വിമാനവാഹിനിക്കപ്പലുകൾ ഒരേ സമയം അഭ്യാസത്തിനിറക്കുന്നത്. ഈ വർഷം ജനുവരിയിൽ ചൈനീസ് നാവികസേന അവരുടെ പുതിയ വിമാനവാഹിനി ഉപയോഗിച്ചു അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിന് ചുട്ട മറുപടിയെന്നവണ്ണമായിരുന്നു ഇന്ത്യൻ നാവികസേനയുടെ വമ്പൻ സൈനികാഭ്യാസം.
റഷ്യയിൽ നിന്നു വാങ്ങി പിന്നീട് പരിഷ്കരിച്ചെടുത്ത ഐഎൻഎസ് വിക്രമാദിത്യയും കൊച്ചിയിൽ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്തുമാണു അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തതെന്ന് നാവികസേന അറിയിച്ചു. അതെസമയം അഭ്യാസത്തിന്റെ പേരോ ഉദ്ദേശ്യമോ വ്യക്തമാക്കിയിട്ടില്ല. ഒരു വിമാനവാഹിനിയിൽ നിന്നു പറന്നുപൊങ്ങി മറ്റേ വിമാനവാഹിനിയിൽ ലാൻഡ് ചെയ്യുന്നതുൾപ്പടെയുള്ള സംയുക്ത അഭ്യാസങ്ങളാണു നടത്തിയത്. 2 പടക്കപ്പലുകൾക്കും അവയുടെ സന്നാഹങ്ങൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാനാവുമോ എന്നു പരിശോധിക്കുകയായിരുന്നുവെന്നു നാവികസേനാ വക്താവ് പറഞ്ഞു. വിമാനവാഹിനിക്കപ്പലുകൾക്ക് പുറമെ മിഗ്–29 കെ വിമാനങ്ങൾ, 2 വിമാനവാഹിനികളുടെയും തുണക്കപ്പലുകൾ, കാമോവ്, സീ കിങ്, ചേതക്, ധ്രുവ് ഹെലികോപ്റ്ററുകളും അഭ്യാസത്തിൽ പങ്കെടുത്തു.