മുംബൈ :ആദ്യ ഏകദിനത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ ബോളർമാർക്കു മുന്നിൽ മുട്ടിടിച്ചു വീണ് പേരുകേട്ട ഓസ്ട്രേലിയൻ ബാറ്റിംഗ് നിര. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യത്യസ്തമായി പേസ് ബൗളർ കത്തിക്കയറിയപ്പോൾ ഓസീസ് 35.4 ഓവറിൽ 188 റൺസിന് ഓൾഔട്ടായി. 65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷ് കൂടിയില്ലായിരുന്നുവെങ്കിൽ ഓസ്ട്രേലിയയുടെ സ്ഥിതി ഇതിലും മോശമായേനെ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ നൂറു റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് ഓസ്ട്രേലിയയുടെ തകർച്ച.
ഓസീസ് മധ്യനിരയും വാലറ്റവും ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ടു. ജോഷ് ഇംഗ്ലിഷ് (27 പന്തിൽ 26), സ്റ്റീവ് സ്മിത്ത് (30 പന്തിൽ 22), മാർനസ് ലബുഷെയ്ൻ (22 പന്തിൽ 15), കാമറൂൺ ഗ്രീൻ (19 പന്തിൽ 12) എന്നിവരാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്കായി പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റു വീതവും ജഡേജ രണ്ടും, ഹാർദിക് പാണ്ഡ്യ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.