ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു ഇദ്ദേഹം. 1917 ജൂലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.
നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്‌ക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പ്രായം നൂറ് കടന്നിട്ടും, ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിട്ടും തന്റെ വോട്ടവകാശം വിനിയോഗിച്ച ഒരു മുത്തശ്ശൻ രാജ്യത്തെ ഓരോ പൗരന്മാർക്കും മാതൃകയായി മാറി. 106 വയസ്സുള്ള ശ്യാം ശരൺ നേഗിയാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ, വോട്ട് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പ്രായം കൂടിയ ഈ വോട്ടർ അന്തരിച്ചു. ഇന്ന് രാവിലെയാണ് ശ്യാം ശരൺ നേഗിയുടെ അന്ത്യം.
നവംബർ 2-ന് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെയാണ് ശ്യാം ശരൺ നേഗി വോട്ട് രേഖപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ കൂടിയായ ശ്യാം ശരൺ നേഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തിരുന്നു. 34-ാം തവണയാണ് ശ്യാം ശരൺ നേഗി തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്.