ന്യൂയോർക്ക്: ചർച്ചയിലൂടെയുള്ള നയതന്ത്ര പരിഹാരമാണ് യുക്രെയ്ൻ വിഷയത്തിൽ വേണ്ടതെന്ന് ഇന്ത്യ. അതോടൊപ്പം 20,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരും യുക്രെയ്‌നിന്റെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ക്ഷേമത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഇന്ത്യ അറിയിച്ചു. യുഎൻ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എന്നാൽ അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള താൽപ്പര്യം മുൻനിർത്തി ആശങ്കയുണ്ടാക്കുന്ന എല്ലാ നടപടികളും ഇരുഭാഗത്തിനും ഒഴിവാക്കാവുന്നതാണ്.
അതേസമയം ശാന്തവും ക്രിയാത്മകവുമായ നയതന്ത്ര പരിഹാരമാണ് ഈ വിഷയത്തിൽ എടുക്കേണ്ടതെന്ന് യുഎൻ യോഗത്തിൽ ഇന്ത്യയുടെ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. യുക്രെയ്‌നിലേക്കുള്ള വിമാന നിയന്ത്രണം ഇന്ത്യ നീക്കിയിട്ടുണ്ട്. വിമാനങ്ങളുടെ എണ്ണത്തിലും സീറ്റുകളിലുമുള്ള നിയന്ത്രണവുമാണ് നീക്കിയത്. യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും ജോലി ചെയ്യുന്നവരേയും വേഗത്തിൽ നാട്ടിൽ എത്തിയ്‌ക്കാനായാണ് ഇളവ് നൽകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും യുക്രെയ്‌നിലുള്ള ഇന്ത്യൻ പൗരന്മാരോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാൽ യുക്രെയ്ൻ അതിർത്തിയിൽനിന്നും ക്രിമിയ പ്രവിശ്യയിൽനിന്നും സൈനികരെ പിൻവലിച്ചുവെന്ന റഷ്യയുടെ വാദം നുണയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നുവെന്ന് അമേരിക്ക ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏഴായിരത്തോളം സൈനികരെ റഷ്യ അധികമായി വിന്യസിക്കുകയാണ് ചെയ്തതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. റഷ്യൻ സൈന്യം പിന്മാറിയെന്നതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജീൻസ് സ്റ്റോളാൻബർഗ് പറഞ്ഞു. യഥാർത്ഥ സൈനിക പിന്മാറ്റത്തിന് റഷ്യ തയ്യാറായാല്‍ അല്ലാതെ പ്രശ്ന പരിഹാരം ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസിനെ അറിയിച്ചു.

