ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഒക്ടോബറില്‍ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്. ഇനിയുള്ള ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി കൊവിഡ് ദുരന്തങ്ങള്‍ തുടരുമെന്നും 40 ഓളം വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പരിചരണ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍ എന്നവരാണ് വാര്‍ത്താ ഏജന്‍സിയോട് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം നിരവധി പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. കൂടാതെ രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും.
അതേസമയം മൂന്നാം തരംഗം ഓഗസ്റ്റില്‍ എത്തുമെന്നാണ് മൂന്ന് വിദഗ്ധര്‍ പ്രവചിച്ചത്. എന്നാൽ സെപ്റ്റംബറിലെന്നാണ് 12 പേര്‍ അഭിപ്രായപ്പെടുന്നത്. നവംബറിനും അടുത്തവര്‍ഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗമെന്ന് മറ്റൊരു വിഭാഗം വിലയിരുത്തി. കൂടാതെ രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസില്‍ താഴെയുള്ളവരെയും എത്തരത്തില്‍ ബാധിക്കും എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവച്ചത്. എന്നാൽ 40 ല്‍ 26 വിദഗ്ധരും കുട്ടികളില്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

