പാലക്കാട്: രാഷ്ട്രീയ സ്വയം സേവക സംഘം മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. നിലവിൽ പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്.
അതേസമയം ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ഐ.ജി. അശോക് യാദവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു.
എന്നാൽ ഇതെല്ലാം വെറും പ്രഹസനമാണെന്നാണ് പാലക്കാട്ടെ ബിജെപി നേതാക്കൾ വിമർശിച്ചു. മൂക്കിന് താഴെ തീവ്രവാദികൾ ഉണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് സിപിഎം സർക്കാരും പോലീസും എന്നാണ് ബിജെപിയുടെ ആരോപണം.
മാത്രമല്ല ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരവും പൊലീസിന് മുന്നിലുണ്ട്.