ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കുശേഷം രാജസ്ഥാനിൽ അത്ഭുതം സംഭവിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. പക്ഷെ കോൺഗ്രസിനകത്തെ പോര് മൂർച്ഛിക്കുകയാണ് ചെയ്തത്. രാജസ്ഥാനിൽ ഇപ്പോൾ സർക്കാരിനെ പിടിച്ചു കുലുക്കുന്ന ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയാണ് കോൺഗ്രസ് നേതാവായ സച്ചിൻ പൈലറ്റ്. സംസ്ഥാനത്തൊട്ടാകെ സച്ചിൻ പൈലറ്റ് സർക്കാരിനെ വിമർശിച്ച് റാലികളിൽ സംസാരിക്കുന്നത് ദേശീയ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്, ചോദ്യപേപ്പർ ചോർന്നതിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സർക്കാരിന്റെ പരാജയമാണെന്നും സച്ചിൻ പരസ്യമായിത്തന്നെ പറയുകയാണ്. തെരഞ്ഞെടുപ്പിനു പത്ത് മാസം മാത്രം ശേഷിക്കെ നേതാക്കളുടെ ഈ വിഴുപ്പലക്കൽ കോൺഗ്രസിന്റെ സാധ്യത കുറയ്ക്കുകയാണ്.
രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ സച്ചിൻ പൈലറ്റും മുഖ്യമന്ത്രിയും തമ്മിൽ ശീത സമരത്തിലാണ്. ഇത് കേന്ദ്ര നേതൃത്വത്തിന് സ്ഥിരമായി തലവേദന സൃഷ്ടിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ സച്ചിൻ ബിജെപിയിലേക്കെന്ന സൂചനകൾ പരസ്യമായി തന്നെ നൽകിയതാണ്. പക്ഷെ എം എൽ എ മാർ കൂടുതലും മറുഭാഗത്തായതിനാൽ ആ രാഷ്ട്രീയ മാറ്റം അന്ന് സാധ്യമായില്ല, എന്നാൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ഇപ്പോൾ ജനവികാരം ശക്തമാണ്. മാത്രമല്ല 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്നേ നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ബിജെപിക്ക് രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ സച്ചിൻ കേന്ദ്ര നേതൃത്വത്തെ തള്ളി ബിജെപിയിലേക്ക് നടന്നടുന്നു എന്ന് തന്നെയാണ് സൂചന