ലാഹോര്‍: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. ലാഹോര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരേ ലൈംഗിക പീഡനമാരോപിച്ച് കേസ് സമര്‍പ്പിച്ചത്. 2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതി പൊലീസിന് മുന്‍പാകെ സമര്‍പ്പിക്കുന്നത്. താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തെളിവിനായി മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു.
ഹര്‍ജിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട സെഷന്‍സ് ജഡ്ജ് നൗമാന്‍ മുഹമ്മദ് നയീം അസമിനെതിരെ അടിയന്തിരമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നസീര്‍ബാദ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് നിര്‍ദേശം. ബാബറിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും ജഡ്ജി വ്യക്തമാക്കി.