ദില്ലി: ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരാളോ ഒരു രാഷ്ട്രമോ അല്ല, മറിച്ച്, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും അനവധി പേർ സംഘടനയുടെ പ്രവർത്തനത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ടെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സംഘടനക്കു സംഭവിക്കേണ്ട സമൂലമായ പരിവർത്തനത്തിന് തടസ്സങ്ങളുണ്ടെന്നു പറഞ്ഞ ജയശങ്കർ, ഒന്നോ രണ്ടോ രാഷ്ട്രങ്ങൾ സ്വാർത്ഥ ലാഭത്തിനു വേണ്ടി സംഘടന പരിഷ്കരിക്കപ്പെടുന്നത് തടയുന്നുവെന്നും വ്യക്തമാക്കി.
യു.എൻ ഇക്കാര്യം ഗൗരവമായിത്തന്നെ കാണണമെന്നും, അത് സാമാന്യ ബോധത്തിന്റെ ഭാഗമാണെന്നും ജയശങ്കർ തുറന്നടിച്ചു. മാറിവരുന്ന ആഗോള കാഴ്ചപ്പാടുകളും നയങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഐക്യരാഷ്ട്രസംഘടന തയ്യാറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
ചൈനയ്ക്കും പാകിസ്ഥാനും എതിരെയായിരുന്നു ജയശങ്കറിന്റെ ഈ ഒളിയമ്പുകൾ. ഇന്ത്യയ്ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും അവസരോചിതമായി ജയശങ്കർ സൂചിപ്പിച്ചു. യുഎൻ ജനറൽ അസംബ്ലി, ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ, ബ്രിക്സ് ഉച്ചകോടി എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് യു.എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച ചെയ്തിരുന്നു.