ഉത്തർ പ്രദേശിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിലായി. അഞ്ച് പേരടങ്ങുന്ന സംഘത്തെയാണ് നോയ്ഡയിൽ നിന്ന് പോലീസ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശികളായ ആനന്ദ് സ്വാമി (26), ശ്രേയാഷ് ബൽസാര (27) ഹരിയാനക്കാരായ രോഹിത് ശിവജ് (20), പരസ് മഗു (30), സുമിത് ദഹിയ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാല് വർഷമായി വാതുവെപ്പ് നടത്തുന്ന സംഘമാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഇവർ ഐ.പി.എൽ നടക്കുന്ന സമയത്ത് ഒത്തുചേരുകയും വാതുവയ്പ്പ് നടത്തുകയും ചെയ്യുന്നു. ക്രിക്കറ്റ് ലൈവ് ആപ്പ് എന്ന ആപ്ലിക്കേഷൻ ഇവർ തങ്ങളുടെ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇവർ എല്ലാ മത്സരങ്ങളും ലൈവായി കാണുകയും ചെയ്യുന്നു. ടെലിവിഷനിലൂടെയുള്ള ടെലികാസ്റ്റ് ഇതിൽ നിന്ന് മൂന്നോ നാലോ സെക്കൻഡ് വൈകിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഈ സമയം ഉപയോഗിച്ചാണ് ഇവർ വാതുവെയ്പ്പ് നടത്തുന്നത്. കൂടാതെ എല്ലാ മത്സരത്തിലും സംഘത്തിലെ ഒരാൾ സ്റ്റേഡിയത്തിലാവും. ഇയാൾ നൽകുന്ന വിവരങ്ങളും വാതുവെപ്പിൽ നിർണായകാമാവും. ഇത്തരത്തിൽ ഇവർ ഒരുപാട് പണമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു.

