അയോദ്ധ്യ: രാമക്ഷേത്രത്തെ അനുകൂലിച്ചതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിനും അയോദ്ധ്യ തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്ക് ക്രൂര മർദ്ദനം. പള്ളിയിൽ വെച്ചാണ് അദ്ദേഹത്തിന് മർദ്ദനമേറ്റത്. റംസാൻ മാസത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്താനെത്തിയതായിരുന്നു ഇക്ബാൽ അൻസാരി. സംഭവവുമായി ബന്ധപ്പെട്ട് അയൂബ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അയോദ്ധ്യ കേസിൽ ഉചിതമായ തീരുമാനം കൈക്കൊണ്ട സുപ്രീംകോടതി വിധി താൻ അംഗീകരിച്ചു. മാത്രമല്ല യോഗിയേയും നരേന്ദ്രമോദിയേയും പ്രശംസിക്കുന്നുവെന്നും ഇക്ബാൽ അൻസാരി പറഞ്ഞു. എന്നാൽ ഇത് കാരണം തന്റെ സമുദായത്തിലെ ചിലർ തന്നോട് വിരോധം വച്ചു പുലർത്തുകയാണ്. പ്രദേശവാസിയായ അയൂബും ഇവരിൽ ഒരാളാണ്. അയൂബിനൊപ്പം മറ്റ് നാലുപേരും തന്നെ മർദ്ദിക്കാൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗഹാർദ്ദം തകർക്കണമെന്ന മനസാണ് ചിലർക്കുള്ളത്. സമാധാനം ഉണ്ടാകരുതെന്നാണ് ചിലരുടെ ആഗ്രഹം. തന്നോട് വഴക്കിടുന്നവരും ഇതേ മാനസികാവസ്ഥയുള്ളവരാണ്. ഇത്തരക്കാർക്കെതിരെ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഇക്ബാൻ അൻസാരി പറഞ്ഞു.

