ISIS കേരള മൊഡ്യൂൾ കേസിൽ ഒരു ഐഎസ് പ്രവർത്തകയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കർണാടക പോലീസിന്റെ സഹകരണത്തോടെയാണ് ഭീകരവിരുദ്ധ ഏജൻസിയായ എൻ ഐ എ ദീപ്തി മർല എന്ന മറിയത്തെ അറസ്റ്റ് ചെയ്തത്. മുൻ ഉള്ളാൾ എംഎൽഎ അന്തരിച്ച ബിഎം ഇടിനബ്ബയുടെ മകൻ ബിഎം ബാഷയുടെ മരുമകളാണ് മറിയം. കോൺഗ്രസ് പാർട്ടി അംഗമായിരുന്ന ഇടിനബ്ബ, ഉള്ളാളിൽ നിന്ന് കർണാടക നിയമസഭയിലേക്ക് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബാഷയുടെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മറിയം അറസ്റ്റിലായത്. മംഗലാപുരം സ്വദേശിയായ അനസ് അബ്ദുൾ റഹിമാന്റെ ഭാര്യയാണ് മറിയം.
കുടക് ജില്ലയിൽ നിന്നുള്ള ബണ്ട് സമുദായത്തിൽപ്പെട്ട മറിയം ദേരളകത്തെ ഒരു കോളേജിൽ ബിഡിഎസ് പഠിക്കുമ്പോഴാണ് അനസുമായി പ്രണയത്തിലായത്. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും മറിയം എന്ന പേര് മാറ്റുകയും ചെയ്തു. ഐഎസിൽ ചേരാൻ ആളുകളെ പ്രേരിപ്പിച്ചതിനും പണം സ്വരൂപിച്ചതിനും 11 പ്രതികളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.