ടെല്‍ അവീവ് : അതിർത്തി തകർത്ത് നുഴഞ്ഞുകയറി നടത്തിയ തീവ്രവാദി ആക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ട് പോയ സ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സാധാരണക്കാര്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഇസ്രയേല്‍ എപ്പോഴും ശ്രമിക്കുന്നതെന്നും എന്നാൽ മറു ഭാഗത്ത് കഴിയുന്നത്ര ഇസ്രയേലി പൗരന്മാരെ വധിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു . പാലസ്തീൻ പൗരന്മാരുടെ പിന്നിലൊളിച്ച് ഹമാസ് ഇസ്രയേലികളെ ആക്രമിക്കുന്നുവെന്നും സാധാരണക്കാരെ തീവ്രവാദികൾ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതുമാണെങ്കിലും നീതിബോധത്തോടെയും തകര്‍ക്കാന്‍ കഴിയാത്ത ഉത്സാഹത്തോടെയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്രയേല്‍ വിജയിക്കുമെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഇരട്ട യുദ്ധക്കുറ്റം ചെയ്യുന്നതിന്റെ ഫലമാണ് കഴിഞ്ഞ 11 ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്. തീവ്രവാദികളെ ഇസ്രയേല്‍ ലക്ഷ്യമിടുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ സാധരണക്കാരും ആക്രമിക്കപ്പെടുന്നു. സാധാരണക്കാര്‍ക്കുണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് ഹമാസാണ് ഉത്തരവാദികള്‍, അതിന് അവരെക്കൊണ്ട് മറുപടി പറയിക്കണം. ഗാസയിലെ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ലോകം മുഴുവന്‍ ശരിയാംവണ്ണം രോഷം പ്രകടിപ്പിച്ചു. എന്നാല്‍, ഇതിന്റെ രോഷം ഇസ്രയേലിന് നേരെയല്ല ‘തീവ്രവാദികള്‍ക്ക്’ നേരെയാണ് ഉണ്ടാവേണ്ടത്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ഇസ്രയേല്‍ കഴിയാവുന്നതെല്ലാം ചെയ്യും ” – നെതന്യാഹു പറഞ്ഞു.