തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുന ഖാര്‍ഗേക്കായി രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും പ്രചാരണം നടത്തും. പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലികാർജ്ജുന ഗാര്‍ഗേക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഞങ്ങളാരും തരൂരിനെ എതിര്‍ത്തിട്ടില്ല. അദ്ദേഹം മൂന്ന് തവണ പാർലമെന്റേറിയയനായിരുന്നു. കേന്ദ്രമന്ത്രിയുമാക്കി. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്. പക്ഷേ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാൾക്ക് പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിച്ച മുൻകാല പരിചയം വേണം. അത് കൊണ്ടാണ് പാര്‍ട്ടിയിൽ പ്രവര്‍ത്തന പരിചയമുള്ള ഖാര്‍ഗെയെ പിന്തുണക്കുന്നത്. മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാര്‍ഗെയെ പിന്തുണക്കുമെന്നാണ് താൻ കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.