കൊച്ചി ∙ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി.രാജീവ്. തീ അണച്ചാലും വീണ്ടും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി ആറടി താഴ്ചയില്‍ തീയുണ്ടായിരുന്നെന്നും കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രഹ്മപുരം മാലിന്യകൂമ്പാരത്തിൽ നിന്നുയരുന്ന പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഈ വിഷപ്പുക കൊച്ചി നഗരത്തെ മൂടി നിൽക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങി. ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്.