തെക്കൻ ഇസ്രയേലിൽ, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഡറോട്ട്, കിബുറ്റ്‌സ് നിർ ആം തുടങ്ങിയ പ്രദേശങ്ങളിൽ റോക്കറ്റ് സൈറണുകൾ മുഴങ്ങിയിരിക്കുകയാണ്. കൂടാതെ, പോരാളികളുടെ നിർവചനം എന്താണ് എന്ന ചോദ്യം ഉയർന്നു കേട്ട ദിവസമാണ് ഇസ്രായേൽ ആക്രമിക്കപ്പെട്ട കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, ഇസ്രേയേലിൽ നടക്കുന്ന ആക്രണണത്തെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തെത്തുകയാണ് അഞ്ചു പാർവതി പ്രഭീഷ്. കൊടും തീവ്രവാദികളെ പോരാളികളെ അല്ലെങ്കിൽ പടയാളികൾ എന്ന വിശുദ്ധ നാമകരണം നടത്തി തീവ്രവാദയാക്രമണത്തെ വെളുപ്പിക്കുന്ന സിക്കുലർ മനോരോഗികളെ കാണണമെങ്കിൽ വേറെ ഒരിടത്തും നോക്കേണ്ട, പ്രബുദ്ധ കേരളത്തിൽ നോക്കിയാൽ മാത്രം മതി എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ചു പാർവതി പ്രഭീഷ് തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. അയൽരാജ്യത്ത് നുഴഞ്ഞു കയറി ബലൂൺ ബോംബ് ആക്രമണം നടത്തുന്ന ഹമാസ് തീവ്രവാദികൾ എങ്ങനെയാണ് പോരാളികൾ ആവുന്നത് ? അവന്റെയൊക്കെ മത തീവ്രവാദം എങ്ങനെയാണ് പോരാട്ടം ആവുന്നത് ?
അടുത്തൊരു രാജ്യത്ത് അവരുടെ മതത്തിന്റെ ഭാഗമായ ആഘോഷം നടക്കുമ്പോൾ, ആ വേളയിൽ അവർ ആയുധം എടുക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ ആക്രമണം അഴിച്ചു വിടുക. എന്നിട്ട് നിരപരാധികളായ മനുഷ്യരെ, ബസ് ഷെൽറ്ററുകളിലും മറ്റും ഇരുന്ന നിരായുധരായ മനുഷ്യരെ നിഷ്കരുണം വധിക്കുക, എന്നിട്ട് ദൈവത്തെ ഉറക്കെ വാഴ്ത്തുക. ഇതാണോ പോരാട്ടമെന്നും ഇങ്ങനെ ചെയ്യുന്നവരാണോ പോരാളികൾ എന്നും അഞ്ചു പാർവതി ചോദിക്കുന്നു. ഒരു സ്ത്രീയെ വിവസ്ത്രയാക്കി കൂട്ടം ചേർന്ന് ക്രൂരമായി ട്രക്കിൽ ഇട്ട് ആക്രമിച്ചു കൊല്ലുക. എന്നിട്ട് ദൈവത്തിന്റെ പേര് ഉറക്കെ വിളിക്കുക. ഈ പ്രാകൃതമായ രീതിയെ ആണോ പോരാട്ടം എന്ന് പറയുന്നത് ? ആക്രമണം നടന്ന ദിവസം യഹൂദർക്ക് സിംഖാത് തോറ എന്ന തിരുനാൾ ആയിരുന്നു. പഴയ നിയമം ആണല്ലോ അവരുടെ എല്ലാം. പഴയ നിയമത്തെ മൂന്നായി തിരിച്ചുള്ള
തോറ, നെവീം, ക്തുവീം വിശുദ്ധ ഗ്രന്ഥങ്ങളാണ് അവരുടേത്. സുക്കോത്ത് ഫെസ്റ്റിവലിന്റെ അവസാന ദിവസവും തോറ പാരായണത്തിനുള്ള അടുത്ത വർഷത്തിന്റെ ആരംഭവുമാണ് സിംഖാത് തോറ. അങ്ങനെയുള്ള വിശേഷ ദിവസം നോക്കി ആക്രമണം നടത്തുന്നത് പോരാട്ടം അല്ല, മത തീവ്രവാദം ആണെന്നും അഞ്ചു പാർവതി തുറന്നടിക്കുന്നു. ഇതൊക്കെയാണ് യാഥാർഥ്യമെങ്കിലും ഹമാസ് എന്ന സംഘടനയെ ഭീകര സംഘടനയായോ തീവ്രവാദ സംഘടനയായോ കണക്കാക്കാൻ പ്രബുദ്ധ കേരളത്തിലെ പുരോഗമന – ബുദ്ധിജീവികൾക്ക് നാവ് പൊന്തില്ല. കാരണം പ്രീണനത്തിൽ ഊന്നിയുള്ള വോട്ട് ബാങ്ക് കച്ചവടം. ജീവിക്കാൻ വഴി തേടി ഇസ്രായേലിൽ പോയ നമ്മുടെ സഹോദരി സൗമ്യ ഹമാസ് നടത്തിയ റോക്കറ്റ് അക്രമണത്തിൽ കൊല്ലപ്പെട്ടിട്ട്, ആ സംഘടനയെ പേരെടുത്തു പറയാനോ അത് തീവ്രവാദി ആക്രമണം എന്ന് പറയാനോ കഴിയാതെ നാവുളുക്കി നിന്ന ജനനായകന്മാരെ നമ്മൾ കണ്ടതാണ്. അവരുടെ രാജ്യത്ത് വന്നതുകൊണ്ട്, മരണം വരിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ഇസ്രയേൽ എന്ന രാജ്യം ആ കുടുംബത്തെ ചേർത്തണച്ചത് നമ്മൾ കണ്ടതാണ്. അവിടുത്തെ ജനസേവകർ മുതൽ സാദാ പൗരന്മാർ വരെ സൗമ്യയ്ക്കായി കണ്ണീർ വാർത്തതും നമ്മൾ കണ്ടതാണ്. ഒരു വിദേശ രാജ്യം കാണിച്ച ആത്മാർത്ഥതയുടെ ആയിരത്തിലൊരംശം പോലും കൂട്ടത്തിലൊന്നിനെ നഷ്ടപ്പെട്ടിട്ട് കേരളത്തിന് ഇല്ലാതെ പോയി.
വെറുതെ ഇരിക്കുന്നവരുടെ വായിൽ വിരൽ ഇട്ട് കുത്തിയിട്ട് കടിയെടാ എന്ന് പറയുന്നത് പോലെയുള്ള പണിയാണ് ഹമാസ് ചെയ്തത്. പണ്ടൊക്കെ പെരുന്നാൾ വേളകളിൽ മുടങ്ങാതെ ഈ പരിപാടി അവർ ചെയ്യും. ഹമാസിനു സ്വന്തം ജനതയോട് എന്ത് കൂറ്. അങ്ങനെ ചൊറിയുമ്പോൾ ഇസ്രായേൽ കയറി നല്ല അസ്സൽ മാന്ത് കൊടുക്കും. പലപ്പോഴും അതിന്റെ ഇര ആവുന്നത് സ്ത്രീകളും കുട്ടികളും ഒക്കെയായ പാലസ്തീനി മനുഷ്യർ ആയിരിക്കും. കയറി ചൊറിഞ്ഞ തീവ്രവാദികൾ സുരക്ഷിത സ്ഥാനത്തു ഇരുന്ന് മരണപ്പെട്ടവരുടെ ശരീരം ലോകത്തിന് മുന്നിൽ കാട്ടി വിക്ടിം പ്ലേ നടത്തും. അത് കണ്ട് ഖത്തർ പോലുള്ള അറബ് രാഷ്ട്രങ്ങൾ കോടികണക്കിന് ഫണ്ട് തള്ളികൊടുക്കും. ഇത് കുറേ നാളുകൾ ഓടിയ പരിപാടി ആയിരുന്നു. ഇവന്മാരുടെ ഈ വിക്ടിം പ്ലേ കണ്ട്, ഈ കേരളത്തിലെ കുറേ പുരോഗമന ബുദ്ധിജീവികൾ കരഞ്ഞു മെഴുകും, കവിതകൾ രചിക്കും. ആദ്യമൊക്കെ ഈ കളി കുറേ ഓടി, പിന്നീട് വെളിവ് ഉള്ളവർക്ക് കാര്യം മനസ്സിലായി. ഇപ്പോൾ കുറേ നാളുകൾ ആയിട്ട് ഷേവ് ഗാസയ്ക്ക് മാർക്കറ്റ് ഇല്ലായിരുന്നു ഇവിടെ. ഹമാസ് എന്ന ഭീകര തീവ്രവാദ സംഘടന തുലയുക തന്നെ വേണം എന്നും ഹമാസ് എന്നല്ല നിരപരാധികളെ ഒറ്റുന്ന, നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഏതൊരു തീവ്രവാദ സംഘടനയും തുലയണം. ഏതൊരു യുദ്ധവും വിതയ്ക്കുന്നത് അശാന്തിയാണ്, വിനാശമാണ്. ഇസ്രായേൽ എന്ന രാജ്യത്തെ കയറി വെറുതെ ചൊറിഞ്ഞ ഹമാസ് നിലവിൽ സ്വന്തം കുഴിമാടം സ്വയം കുഴിച്ചതാണ്. ഒപ്പം അവർ സ്വന്തം ജനതയെ കൊലയ്ക്ക് കൊടുക്കാനും പോകുന്നു. കണ്ടറിയണം ഹമാസിന്, പാലസ്തീന് ഇനി എന്ത് സംഭവിക്കുമെന്ന്. ചുണ്ടങ്ങ കൊടുത്തതല്ലേ, പകരം വളരെ വലിയൊരു മത്തങ്ങ തിരികെ വാങ്ങട്ടെ.

