ന്യൂയോര്‍ക്ക് : അമിത വേഗതയിൽ കുതിച്ചെത്തിയ അമേരിക്കൻ പോലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ചാൻസലർ വ്യക്തമാക്കി. 23 കാരിയായ ജാഹ്നവി കണ്ടുലയാണ് അമിത വേഗതയിലെത്തിയ അമേരിക്കൻ പോലീസിന്‍റെ കാറിടിച്ച് മരിച്ചത്. കാറിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ അപകടസമയത്തെ ദൃശ്യങ്ങൾ വൻ വിവാദത്തിനിടയാക്കിയിരുന്നു. സിയാറ്റിൽ പോലീസ് ഓഫീസേഴ്‌സ് വൈസ് പ്രസിഡന്റായ ഡാനിയൽ ഓഡർ ,പ്രസിഡന്റുമായി വിഷയം ചർച്ച ചെയ്യുന്നത് വ്യക്തമാണ്. കോളിൽ ചിരിച്ചുകൊണ്ട് ജാഹ്നവി ഒരു സാധാരണ വ്യക്തിയാണെന്നാണ് ഇയാൾ അഭിസംബോധന ചെയ്യുന്നത്. അവൾ മരിച്ചു എന്ന് പറയുന്നതും കേൾക്കാം.
പൊട്ടിച്ചിരിച്ചുകൊണ്ട് പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും ഡാനിയേൽ പറയുന്നുണ്ട്. 23-കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ഞങ്ങളുടെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ ഈ ദുരന്തം കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ചാൻസലർ പറഞ്ഞു.
ജാഹ്നവിയുടെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻെറ ദൃശ്യം ഇന്ത്യൻ വിദ്യാര്‍ഥികളെ പിടിച്ചുലച്ച സാഹചര്യത്തില്‍ മാനസികാഘാതം അതിജീവിക്കാനായി സര്‍വകലാശാല ഹെൽപ്പ് ലൈൻ നമ്പര്‍ തുടങ്ങി. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി കാമ്പസിൽ ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കുകയായിരുന്ന ജാഹ്നവി ആന്ധ്ര സ്വദേശിനിയാണ്.
2021ൽ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് അമേരിക്കയിലെത്തിയതാണ് ജാഹ്നവി. ഈ ഡിസംബറിൽ കോഴ്സ് കഴിയാനിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം. ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാഹ്നവി അപകടത്തിൽ മരിക്കുന്നത്. ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമാണിടിച്ചത്.