ദില്ലി: കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ആശയങ്ങൾ അപകടകരമാണെന്നും ഇത് രാജ്യത്തെ ശിഥിലീകരിക്കുന്നതാണെന്നുമുള്ള ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയ്‍റ്റ്‍ലിയുടെ ആരോപണം.
രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാർട്ടിക്ക് ഒരു വോട്ടിന് പോലും അർഹതയില്ല. തീർത്തും അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം വാഗ്‍ദാനങ്ങൾ ഉന്നയിക്കാനാകുന്നത്. ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ രാഹുലിന്‍റെ കൂട്ടുകാരായ ‘ടുക്ഡേ ടുക്ഡേ’ ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങൾ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു.
‘ന്യായ്’ പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുൽ പറയുന്നത്? ഭരണകാര്യങ്ങളിൽ രാഹുലിനുള്ള തികഞ്ഞ അജ്ഞതയാണ് ഇതിൽ കാണുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു.

