കൊച്ചി: നമ്മുടെ അയല്‍രാജ്യങ്ങളില്‍ നടക്കുന്നതു പോലയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആര്‍എസ്‌എസ് ശക്തിപ്പെടണമെന്ന് പാറ്റ്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയും കശ്മീരിലെ പണ്ഡിറ്റുകളെയും സ്‌കൂള്‍ അധ്യാപകരെയും വധിച്ചതും പത്രങ്ങളില്‍ വായിക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌എസ് ഇടപ്പള്ളി നഗരം സംഘടിപ്പിച്ച വിജയദശമി പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ആര്‍എസ്‌എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തി.
‘രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ ആര്‍എസ്‌എസിന്റെ തലയില്‍ കെട്ടിവച്ച് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ കരുതിക്കൂട്ടി നടത്തുന്നുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
മാത്രമല്ല രാജ്യത്തിന്റെ പുരോഗതിക്കും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യസ്‌നേഹികളുടെ മഹത്തായ സംഘടനയാണ് ആര്‍എസ്‌എസ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ ഒരു സംഘടനയുടെയോ പോഷകസംഘടനയല്ല. ഞാന്‍ ക്രിസ്ത്യാനിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുമുള്ള ആളാണ്.
നമ്മുടെ സംസ്‌കാരത്തിലലിഞ്ഞ് വിദേശ ആധിപത്യത്തില്‍ ലയിക്കാതെ ഒരു ദേശീയ കാഴ്ചപ്പാടോടെയാണ് അത് വളരുന്നത്. ഈശ്വരന്റെ സ്‌നേഹവും ഓജസും മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കണമെന്ന് സഭ വിശ്വസിക്കുന്നു.- അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങള്‍, ആചാരങ്ങള്‍, മതങ്ങള്‍, ജാതികളൊക്കെയുള്ള നമ്മുടെ രാജ്യത്ത് എല്ലാറ്റിനെയും സംരക്ഷിച്ച് രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. അതിനായി യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സേവാഭാരതിയുടെ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ടെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. വെള്ളപ്പൊക്ക കാലത്തും കൊവിഡ് കാലത്തും സഹായ സഹകരണങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചു. ഇനിയും കൂടുതല്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു, ജസ്റ്റിസ് ജെ.ബി. കോശി പരിപാടിയിൽ പറഞ്ഞു.