ദില്ലി: ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ. മാണി പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ എംപി സ്ഥാനം രാജി വച്ചിരിക്കുന്നത്. പാലാ സീറ്റ് സംബന്ധിച്ച് ഒരു ചർച്ചകളും ഇടതുമുന്നണിയിൽ നടന്നിട്ടില്ല. എന്നാല്‍ ചർച്ചകൾ തുടങ്ങുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു നേരത്തെ ജോസ് കെ. മാണി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മുന്നണി വിട്ടിട്ടും ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കാത്തതിൽ വ്യാപക വിമർശനമായിരുന്നു യുഡിഎഫ് ഉയർത്തിക്കൊണ്ടിരുന്നത്. സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് പലതവണ ആവർത്തിക്കുകയും ചെയ്തിരുന്നു. പാർട്ടി ചിഹ്നവും പേരും നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് രാജി വൈകിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് വിഭാഗത്തെ ഔദ്യോഗിക കേരള കോൺഗ്രസായി പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയുടെ എംപി സ്ഥാനം ഇതിൽ നിർണായകമായിരുന്നു.