മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെ കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. മഹാരാജാസ് കോളജിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനിൽ തുടങ്ങി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തന രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു കെ എം റോയ്. പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും അധ്യാപകനായും പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക പ്രസിഡന്റായുമെല്ലാം മാറിയ റോയ് മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭയായി.
എറണാകുളം മഹാരാജാസ് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരിക്കെ 1961-ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച കെ.എം.റോയ് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാർത്താഏജൻസിയായ യുഎൻഐയിലും റിപ്പോർട്ടറായി പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട സജീവ പത്രപ്രവർത്തനത്തിൽ നിന്നു വിരമിച്ചത്. ഇരുളും വെളിച്ചവും, കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാന്‍ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്. മികച്ച പ്രസംഗകനായും പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി.
സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്‌ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് – ബാബ്റി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ തേവര സെന്റ്. ജോസഫ് പള്ളിയിൽ നടക്കും.