Tuesday, December 30, 2025

കാലത്തെയും ചരിത്രത്തെയും സാക്ഷിയാക്കി, കെ ആർ ഗൗരിയമ്മ; കേരളത്തിൻ്റെ പെൺകരുത്ത് 102 ൻ്റെ നിറവിൽ

ആലപ്പുഴ : ഇന്ന് കെ ആർ ഗൗരിയമ്മയ്ക്ക് 102 വയസ് . കോവിഡ് കാലത്ത് ആഘോഷാരവങ്ങൾ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ പിറന്നാൾ .എങ്കിലും, പതിവുള്ള അമ്പലപ്പുഴ പാൽപ്പായസം ഇത്തവണയുമുണ്ട്. ചൊവ്വാഴ്ച മിഥുനമാസത്തിലെ തിരുവോണനാളിൽ നൂറ്റിരണ്ടാം വയസ്സിലേക്ക്
കടക്കുമ്പോഴും അവരുടെ പ്രകൃതത്തിന് ഒരു മാറ്റവുമില്ല. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവ് . സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ നേതാക്കളിൽ ഒരാൾ . ഇന്നും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യകതിത്വം.

അനീതിയോടും ജന്മിത്വത്തോടും സ്ത്രീവിവേചനത്തോടുമെല്ലാം കലഹിച്ച ഗൗരിയമ്മ , ഇന്ന് വാർദ്ധക്യത്്തിന്റെ നിറവിൽ രാഷ്ട്രീയമൊന്നുമില്ലാതെ വീടിനകത്തും മുറ്റത്തുമായി ഒതുങ്ങി കൂടുകയാണ്.

റിവേഴ്‌സ് ക്വാറന്റീനിലായതിനാൽ പുറത്തേക്കിറങ്ങാറില്ല, സന്ദർശകരെ അനുവദിക്കാറുമില്ല. എങ്കിലും ഇടയ്ക്ക് ആലപ്പുഴ ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീടിന്റെ മുറ്റത്തേക്കിറങ്ങും.കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

വർഷങ്ങളായി തുടർന്നുപോരുന്ന പല ശീലങ്ങളും നിലച്ചു. . മനസ്സിനൊത്ത് ശരീരമെത്താത്തതുതന്നെയാണ് അതിന് പിന്നിൽ . സഹോദരി ഭാരതിയുടെ മകൾ ഇൻഡസ് ആണ് വീട്ടിൽ ഇപ്പോൾ സഹായത്തിനുള്ളത്. രാവിലെ അൽപം ഓട്‌സ്, ഒരു ഇഡ്ഡലി. ഉച്ചയ്ക്ക് ഒരു ടേബിൾ സ്പൂൺ ചോറ്, വറുത്ത മീൻ ഉണ്ടെങ്കിൽ സന്തോഷം. കുറച്ചു പച്ചക്കറി. വൈകിട്ട് ഓട്‌സ്. ഗൗരിയമ്മയുടെ ആഹാരവിശേഷം ഇത്രമാത്രം.

1957-ൽ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ 93-ാം വയസ്സിൽ പി. തിലോത്തമനോട് പരാജയപ്പെടുംവരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്ന് പിൻവാങ്ങിയിരുന്നില്ല .അമ്പത്തിയഞ്ചോ അറുപതോ വയസ്സെത്തി ജോലിയിൽനിന്ന് വിരമിച്ചു കഴിഞ്ഞാൽ ജീവിതമവസാനിച്ചുവെന്നു കരുതുന്നവരെ വിസ്മയിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമ .

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.

1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി.

1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ

Related Articles

Latest Articles