തിരുവനന്തപുരം: മൂന്നാമതും അപകടത്തിൽപ്പെട്ട് കെ സ്വിഫ്റ്റ് ബസ്. കെഎസ് 042 ബസാണ് അപകടത്തിൽ പെട്ടത്. കോട്ടയ്ക്കലിന് അടുത്തുള്ള കയറ്റത്തിൽ വച്ച് തടിലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിയുകയും മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടുകയും ചെയ്തു. ആർക്കും പരിക്കില്ല.
കെ സ്വിഫ്റ്റ് ബസ് സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനകം തന്നെ ആദ്യ രണ്ട് അപകടങ്ങൾ നടന്നിരുന്നു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചത് ഡ്രൈവർമാരുടെ പിഴവുമൂലമെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ 11 രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും , ഏപ്രിൽ 12 രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്‍റും പോയി. യാത്രക്കാര്‍ക്ക് പരിക്കില്ല.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. അതേസമയം, സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

