ചെന്നൈ: വർഗീയ പരാമർശം നടത്തിയ നടൻ കമൽ ഹാസനെതിരെ ബിജെപി രംഗത്ത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു എന്ന പരാമർശം നടത്തിയ കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. മതത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് കമൽ. കമലിനെതിരെ പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കാൻ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
“ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ നിന്നാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.” ഇതാണ് അറവകുറിച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ കമൽ പറഞ്ഞത്. മണ്ഡത്തിലെ മുസ്ലിം വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ഹാസന്‍ വിശദീകരിച്ചിരുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാൻ അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന പരാമർശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴ്‌സൈ സൗന്ദര്‍രാജനും രംഗത്തെത്തി . വിദ്വേഷ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയിൽ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാനിറങ്ങിയിരിക്കുകയാണെന്നും തമിഴ്‌സൈ സൗന്ദര്‍രാജൻ ട്വീറ്ററിൽ കുറിച്ചു .