കോഴിക്കോട് : ജി20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ അഭിപ്രായപ്പെട്ടു. ജി20യുടെ അധ്യക്ഷപദം രാജ്യാന്തര തലത്തിൽ രാജ്യത്തിനു ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
“കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, പണപ്പെരുപ്പം തുടങ്ങിയ കാലം ആവശ്യപ്പെടുന്ന അടിയന്തര വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുന്നതു പ്രശംസനീയമാണ്. യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന ജി20 ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ നിർദേശം ആഗോള സമാധാന ശ്രമങ്ങൾക്കു ഊർജം നൽകുന്നതാണ്. ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ ലോക ജനസംഖ്യയിലെ 65 % വരുന്ന ജി20 രാജ്യങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾക്കു സാധിക്കും” കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു.