കാനഡ: മനുഷ്യാവകാശ പ്രവർത്തകയും ബലൂചിസ്ഥാനിലെ പാകിസ്താന്‍ അതിക്രമങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാന്‍ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ-ആസാദ് (ബി.എസ്.ഒ-ആസാദ്) മുൻ ചെയർപേഴ്‌സൺ കൂടിയായിരുന്നു കരിമ ബലൂച്ച്. 2016 ല്‍ പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത 35 കാരിയായ കരിമ ബലൂച്ചിനെ ഞായറാഴ്ച ടൊറന്റോയില്‍ നിന്ന് കാണാതായിരുന്നു. തുടർന്ന് ടൊറന്റോയിലെ ലേക്‌ഷോറിനടുത്തുള്ള ഒരു ദ്വീപില്‍ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. കരിമ ബലൂച്ചിന്റെ ഭർത്താവ് ഹമ്മൽ ഹൈദറും സഹോദരനും മൃതദേഹം തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് ബലൂച്ചിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാനില്‍ നിന്നുള്ള കനേഡിയന്‍ അഭയാര്‍ഥിയായിരുന്നു കരിമ ബലൂച്, 2016ല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമർശനമുയർത്തി ലോക ശ്രദ്ധ പിടിച്ചുപറ്റി. പാകിസ്ഥാനില്‍ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്ന കരിമ ബലൂച് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ – ആസാദിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു. 2016 ല്‍ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള മികച്ച 100 വനിതകളില്‍ ഒരാളായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത് അന്താരാഷ്ട്ര പ്രശംസ നേടിയപ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രക്ഷാ ബന്ധനോട് അനുബന്ധിച്ച് ബലൂചിസ്ഥാന്‍ ദേശീയവാദികളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി.