കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നിർണ്ണായക നീക്കവുമായി ഇഡി. കേസിൽ രണ്ടു പ്രതികൾ മാപ്പുസാക്ഷികളായേക്കും . കേസിൽ 33,34 പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരാണ് മാപ്പു
സാക്ഷികളാകുന്നത്. സ്വമേധയാ മാപ്പുസാക്ഷികളാവുന്നുവെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.
തങ്ങള്‍ കുറ്റം ചെയ്തിട്ടുണ്ടെന്നും അത് തങ്ങളെക്കൊണ്ട് ചെയ്യിച്ചതാണെന്നും ബാഹ്യഇടപെടലുകളുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. അതേസമയം അന്വേഷണം കൂടുതല്‍ പേരിലേക്ക് എത്തിക്കാൻ ഉതകുന്ന നിർണ്ണായക തെളിവുകള്‍ ഇവര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ മാപ്പുസാക്ഷികളാക്കാനുള്ള നടപടിക്രമങ്ങള്‍ ഇഡി പൂര്‍ത്തീകരിച്ചുവെങ്കിലും കോടതിയാണ് അത്യന്തികമായി ഇവരെ മാപ്പുസാക്ഷിയായി പ്രഖ്യാപിക്കേണ്ടത്. 21ന് കേസ് വീണ്ടും പരിഗണിക്കും.
നേരത്തെ ബിജു കരീമിന്റെ സ്വത്തുക്കളടക്കം ഇഡി കണ്ടുകെട്ടിയിരുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോടുള്‍പ്പെടെ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.