കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും അക്കൗണ്ടൻറ് സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കലൂരിലെ പി എം എൽ എ കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കാനിരുന്നെങ്കിലും പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, ഇരുവരും കേസിലെ പ്രധാന പ്രതികളാണെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി കോടതിയെ അറിയിച്ചേക്കുമെന്നാണ് സൂചന. കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. വടക്കഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരം, സി കെ ജിൽസിന്റെ ഭാര്യ ശ്രീലത എന്നിവരെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസില്‍ കുറ്റപത്രം ഇ ഡി ഉടന്‍ തന്നെ സമർപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇ ഡി നീക്കം നടത്തുന്നത്. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍.
കേസുമായി ബന്ധപ്പെട്ട് എംകെ കണ്ണനെയും എ സി മൊയ്തീയും ഉള്‍പ്പെടെയുള്ളവരെ ഇ ഡി വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. എം കെ കണ്ണനിലേക്കുള്ള അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം കേസിലെ കള്ളപ്പണം ഇടപാടില്‍ ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം ആര്‍ ഷാജന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എം ആര്‍ ഷാജന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. പ്രതികള്‍ ബാങ്കില്‍ സാമ്പത്തിക പാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇ ഡി ഇന്ന് ചോദ്യം ചെയ്യുന്നത്.