കൊച്ചി :മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ വിദ്യ ജോലി നേടിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി കെ.എസ്.യു രംഗത്ത്.വിദ്യക്ക് ആരുടെയോ പ്രാഥമിക സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശക്തിപ്പെടുത്തണമെന്നും കെഎഎസ്‌യു വ്യക്തമാക്കി.പോലീസ് മെല്ലോപ്പോക്ക് നയമാണ് അന്വേഷണത്തിൽ സ്വീകരിക്കുന്നതെന്നും കെഎഎസ്‌യു പറഞ്ഞു.സംഭവത്തിൽ മുൻ പ്രിൻസിപ്പലിനെ ഉൾപ്പടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും നിയമ നടപടികൾ സ്വീകരിക്കാത്ത പക്ഷം വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പറഞ്ഞു.
അതേസമയം വ്യാജ രേഖയുണ്ടാക്കിയ കേസിൽ അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും.ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കാസർകോട് എത്തുക.വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തും.വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.