കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ പൊഴിയൂരിലെ തീരദേശജനത കാലങ്ങളായി അനുഭവിച്ചു വന്ന ദുരിതത്തിന് പരിഹാരമാകുന്നു. വിഴിഞ്ഞം അസിസ്റ്റൻ്റ് മറൈൻ സർവ്വയർ മഞ്ജുളയുടെ നേതൃത്വത്തിൽ കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൻ്റെ പൊഴിയൂർ ബീച്ച് പ്രോഫയിൽ സർവ്വേ ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പൊഴിയൂരില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തോട് കടല്‍ കയറുന്ന പ്രശ്‌നം ജനങ്ങള്‍ അവതരിപ്പിച്ചിരുന്നു. തീരം കടലെടുക്കുന്നതുമൂലം തങ്ങൾ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും നാട്ടുകാർ മന്ത്രിക്കുമുന്നില്‍ അന്ന് വിവരിച്ചിരുന്നു.സമാന സാഹചര്യത്തിൽ തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി സ്ഥാപിച്ച പോലെ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ച് കടലേറ്റം തടയണമെന്നും അന്ന് അവര്‍ മന്ത്രിയോടഭ്യര്‍ത്ഥിച്ചു. പൊഴിയൂർ നിവാസികളെ പ്രതിനിധീകരിച്ച് ഇടവക സഹവികാരി ഫാദര്‍ പ്രജോഷ് ജേക്കബ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച് തിങ്കളാഴ്ച തന്നെ ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് രാജീവ് ചന്ദ്രശേഖർ അന്ന് മടങ്ങിയത്. ഇതിൻ പ്രകാരം കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പൊഴിയൂരിലെത്തിയത്. ബാംഗ്‌ളൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംഗ് ഫോര്‍ ഫിഷറിസ് (സിഐസിഇഎഫ്) ഡയറക്ടര്‍ വെങ്കിടേഷ് പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ നാഗരാജ് എന്നിവരാണ് പൊഴിയൂരില്‍ സന്ദര്‍ശനത്തിനെത്തിയത്. പൊഴിക്കര, കൊല്ലങ്കോട് തുടങ്ങിയ തീരദേശ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം തീരദേശ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, തീരം കയറുന്നതുള്‍പ്പടെ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇതിന് പിന്നാലെയാണ് ഇന്ന് വിഴിഞ്ഞം അസിസ്റ്റൻ്റ് മറൈൻ സർവ്വയർ മഞ്ജുളയുടെ നേതൃത്വത്തിൽ കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൻ്റെ പൊഴിയൂർ ബീച്ച് പ്രോഫയിൽ സർവ്വേ ആരംഭിച്ചത്.