ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയിൽ വാദം പൂർത്തിയായി. മറ്റ് കേസുകൾ പരിഗണിക്കുന്നതിലുണ്ടാകുന്ന സമയ താമസം കണക്കിലെടുത്ത് ഹർജിയിൽ ഇന്ന് വിധി പറയില്ല. വരുന്ന വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം ജാമ്യം നൽകിയാലും കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദില്ലിയിൽ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിർത്തു. ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് ദില്ലി മുഖ്യമന്ത്രിയെന്നും ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുമെന്നും കോടതിയിൽ അന്വേഷണ ഏജൻസി നിലപാടെടുത്തു. സഹതാപത്തിന്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്നും . പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്‌രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇ ഡി കോടതിയിൽ വാദിച്ചു. ഇതോടെ ജാമ്യം നൽകിയാലും കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
“കെജ്‌രിവാൾ രാഷ്ട്രീയക്കാരനാണോ എന്നത് കോടതിയുടെ വിഷയമല്ല. രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പാണെന്ന അസാധാരണ സാഹചര്യമുണ്ട് ‘-സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം കെജ്‌രിവാളിന്റെകസ്റ്റഡി കാലാവധി ദില്ലിയിലെ വിചാരണ കോടതി നീട്ടി. ഈ മാസം 20 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.