Saturday, January 10, 2026

ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി !മന്ത്രിസഭായ യോഗ തീരുമാനം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

തിരുവനന്തപുരം : ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമനം നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. താരങ്ങൾക്ക് നിയമനം നൽകാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ബോഡി ബിൽഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് പരീക്ഷയിൽ പങ്കെടുത്തതുമില്ല. നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ ബിജുമോൻ പി.ജെയാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നതുവരെ നിയമനം താൽക്കാലികമായി സ്റ്റേ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപിക്കും നിയമനം നൽകുന്നവർക്കും നോട്ടീസ് അയച്ചു.നടപടി സ്റ്റേ ചെയ്തതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല.

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ബോഡി ബിൽഡിങ് മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്‍ക്കാര്‍ നീക്കം. സാധാരണ നിലയിൽ ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഈ കീഴ്വഴക്കം മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്.അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്.

Related Articles

Latest Articles