തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുന്നത് പരിഗണനയിലാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാൽ ആണിത്. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തും. കൂടുതല്‍ പോളിങ് ബൂത്തുകള്‍ ഒരുക്കുന്നതിലൂടെ ഒരു ബൂത്തില്‍ ആയിരം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണം ഉണ്ടാകും.
ക്വാറന്‍റീനിൽ ഇരിക്കുന്നവർ ഉൾപ്പടെയുള്ള ആരുടെയും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാവിലെന്നും മീണ പറഞ്ഞു വോട്ടര്‍പട്ടികയില്‍പേരുചേര്‍ക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ് (ഡിസംബർ 31). അതിനു ശേഷവും പേര് ചേര്‍ക്കാനുള്ള അപേക്ഷ ഓൺലൈനായി നല്‍കാവുന്നതാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഓഫീസർ വാര്‍ത്താസമ്മേളനത്തിലറിയിച്ചു.
ഇത്തവണ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത് പുത്തൻതലമുറ എം 3 വോട്ടിങ് യന്ത്രങ്ങളാണ്. വോട്ടെടുപ്പിനിടെ തകരാർ സംഭവിക്കാനുള്ള സാധ്യത തീരെക്കുറവുള്ള ഇവ തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്നു. നിലവിലേതിനെക്കാൾ വീതി കുറഞ്ഞതും നീളം കൂടിയതുമാണിത്. പ്രവർത്തനരീതിയിൽ വലിയ മാറ്റമില്ല. നിലവിലെ വോട്ടിങ് യന്ത്രത്തിൽ പരമാവധി നാല് ബാലറ്റിങ് യൂണിറ്റുകളാണ് ഘടിപ്പിക്കാനാകുക. എം3 യിൽ 24 ബാലറ്റിങ് യൂണിറ്റുകൾ ബന്ധിപ്പിക്കാം. അനധികൃതമായി തുറക്കാൻ ശ്രമിച്ചാൽ സ്വയം പ്രവർത്തനരഹിതമാകുന്ന ഇവ, ഉന്നത നിലവാരം പുലർത്തുന്നവയാണ്.