തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 22ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 21 മുതല്‍ സഭ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ബലി പെരുന്നാള്‍ ആഘോഷം കണക്കിലെടുത്താണ് തിയതി മാറ്റം. പെരുന്നാള്‍ ആഘോഷം 21-ലേക്കു മാറ്റിയിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. സമ്ബൂര്‍ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുന്നത്. കോവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. ആന്റിജന്‍/ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്കുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ബജറ്റ് ധനാഭ്യര്‍ത്ഥനകളില്‍ വിവിധ സബ്ജക്റ്റ് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും സഭയിൽ നടക്കുക. സഭയുടെ ഒന്നാം സമ്മേളനം മേയ് 24ന് ആരംഭിച്ച് ജൂണ്‍ 10നാണ് അവസാനിച്ചത്. തുടര്‍ന്ന്, ജൂണ്‍ 24, 25, 26 തീയതികളിലായി പുതിയ അംഗങ്ങള്‍ക്ക് വിശദമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

