കൊച്ചി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിലാണ് കോടതി സിവികിന് നോട്ടീസ് അയച്ചത്.
പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്കോടതി ഉത്തരവെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരമാർശം തെറ്റാണെന്നും അതിജീവിത കോടതിയോട് വ്യക്തമാക്കി.
അതേസമയം അച്ഛൻ മരിച്ചതിനാലും മാനസിക സമ്മർദ്ദം നേരിടുന്നതിനാലുമാണ് പരാതി നൽകാൻ വൈകിയതെന്ന് അതിജീവിത. സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇരയ്ക്ക് കോടതിയെ സമീപിക്കാൻ ആകുമോ എന്ന് ഹൈക്കോടതി ചോദിച്ചു.