തിരുവനന്തപുരം : കേരളം ‘മ്യൂൾ അക്കൗണ്ടുകളുടെ’ ഹോട്ട്സ്പോട്ടായി മാറിയെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) കൺവീനർ പ്രദീപ് കെ.എസ്. മുന്നറിയിപ്പ് നൽകി. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുകാർ വിദ്യാർത്ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും, പിന്നീട് ഈ അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും സൈബർ തട്ടിപ്പുകൾ നടത്താനും ഉപയോഗിക്കുന്നുണ്ട്. ഈ രീതിയിൽ പണം കൈകാര്യം ചെയ്യുന്ന മ്യൂൾ അക്കൗണ്ടുകൾക്ക് ഉടമകൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രദീപ് വ്യക്തമാക്കി. ജയിൽ ശിക്ഷ, ക്രിമിനൽ റെക്കോർഡ്, സാമ്പത്തിക സ്ഥാപനങ്ങളുടെ കരിമ്പട്ടികയിൽ ഉൾപ്പെടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജനസുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജൻ ധൻ യോജന അക്കൗണ്ടുകൾ ഉൾപ്പടെയുള്ള പത്ത് വർഷം പൂർത്തിയാക്കിയ ബാങ്ക് അക്കൗണ്ടുകളുടെ റീകെവൈസി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിൽ നിന്ന് ലഭിക്കുന്ന സഹായധനവും, സബ്സിഡിയും റീകെവൈസി ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കില്ലെന്നും ശ്രീ പ്രദീപ് വ്യക്തമാക്കി. 57 ലക്ഷം അക്കൗണ്ടുകൾ കേരളത്തിൽ റീ കെവൈസി ചെയ്യാൻ ഉണ്ടെന്നും, ഇത് മൊത്തം അക്കൗണ്ടുകളുടെ 20 ശതമാനമാണ് വരുന്നതെന്നും ശ്രീ പ്രദീപ് സൂചിപ്പിച്ചു. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പി എം സുരക്ഷാ ബീമാ യോജന എന്നീ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളെക്കുറിച്ചും, അസംഘടിത തൊഴിലാളികൾക്ക് പ്രയോജനകരമായ അടൽ പെൻഷൻ യോജനയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
നോമിനികൾ ഇല്ലാത്ത കാരണത്താൽ 67000 കോടി രൂപയുടെ അൺക്ലെയിംഡ് ഡിപ്പോസിറ്റാണ് ഇന്ത്യയിലുടനീളമായി ഉള്ളത്. ബാങ്കിംഗ് സേവനങ്ങൾക്കെല്ലാം നോമിനേഷൻ വളരെ അത്യാവശ്യമാണെന്നും ജനങ്ങൾക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നൽകി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രവർഗ മേഖലയിൽ ഉൾപ്പടെ അക്കൗണ്ട് ഇല്ലാത്തവർക്ക് അക്കൗണ്ട് തുറന്ന് സമ്പൂർണ്ണത കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. ജനസുരക്ഷാ പ്രചാരണത്തിൻ്റെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ബാങ്കുകളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും, ഈ ക്യാമ്പുകളിൽ ഈ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ശ്രീ പ്രദീപ് വ്യക്തമാക്കി. അഞ്ഞൂറോളം പഞ്ചായത്തുകളിൽ പ്രചാരണം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. 2025 സെപ്റ്റംബർ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ പ്രചാരണം നടക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി, പിഐബി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ജോർജ്ജ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
എന്താണ് മ്യൂള്‍ അക്കൗണ്ടുകള്‍
അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈയില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബാങ്ക് അക്കൗണ്ട് ആണിത്. ഇത്തരം അക്കൗണ്ടുകള്‍ ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അന്വേഷണം നടത്തുമ്പോള്‍ യഥാര്‍ഥ ഉടമകളാകും പ്രതികളാകുക.

