ദില്ലി: കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് . രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍ എന്ന് കേന്ദ്രം പറഞ്ഞു.
രാജ്യത്തെ ആകെ കേസുകളുടെ 24.68 ശതമാണ് ഈ കണക്ക്. ഒപ്പം വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടുതലാണെന്നും 47 ശതമാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
മാത്രമല്ല കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളാ മോഡലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. കോവിഡ് മരണം കൂട്ടിച്ചേര്‍ത്തതിലാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.
ഒക്ടോബര്‍ മുതല്‍ ഇതുവരെ 24,730 രേഖപ്പെടുത്താത്ത മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. മരണം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
എന്നാൽ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവയുള്‍പ്പെടെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതായും ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ സജീവ കോവിഡ് കേസുകളില്‍ സ്ഥിരമായ കുറവും കുറയുന്ന പ്രതിദിന പോസിറ്റിവിറ്റി നിരക്കും അണുബാധയുടെ വ്യാപനത്തിന്റെ കുറവ് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തെ 297 ജില്ലകളില്‍ കോവിഡ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികമാണ്. ജനുവരി 26 ന് 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികം ഉണ്ടായിരുന്നത്. മാത്രമല്ല കഴിഞ്ഞ ആഴ്ച 169 ജില്ലകളിലായിരുന്നു 5 മുതല്‍ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത്. ഈ ആഴ്ച ഇത് 145 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.