തിരുവനന്തപുരം: സുരക്ഷക്ക് പണമീടാക്കാൻ പോലീസ് തലപ്പത്ത് തീരുമാനം. മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും പോലീസ് നൽകിവരുന്ന സൗജന്യ സുരക്ഷ ഇനി തുടരേണ്ടതില്ലെന്ന ശുപാർശ സർക്കാരിന് നൽകാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനമെടുത്തത് . എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇത്തരം ചടങ്ങുകൾക്ക് സ്വകാര്യ സുരക്ഷാ ഏജൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും തീരുമാനമായി.
ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും നടക്കുന്ന ഉത്സവങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പ്രാദേശിക പോലീസ് സ്റ്റേഷനുകൾ സുരക്ഷയൊരുക്കുക പതിവാണ്. ആറ്റുകാൽ പൊങ്കാല, തൃശൂർ പൂരം ശബരിമല തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് വളരെ വിപുലമായ സുരക്ഷയൊരുക്കാറുമുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഈ തീരുമാനം സർക്കാരിന്റെ ആവശ്യപ്രകാരമാണോ എന്ന് സംശയിക്കുന്നതായി അഭിപ്രായമുണ്ട്. ആറ്റുകാൽ പൊങ്കാലക്കും ശബരിമല തീർത്ഥാടനത്തിനുമുള്ള പോലീസ് സുരക്ഷ പിൻവലിക്കാനുള്ള ഗൂഡാലോചനയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. വിരമിച്ച പല പോലീസ് ഉദ്യോഗസ്ഥരും സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസികൾ നടത്തുന്ന പശ്ചാത്തലത്തിൽ, പോലീസിന്റെ ജോലികൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള തീരുമാനം സംശയാസ്പദമാണ്.