മാനന്തവാടി: മാനന്തവാടി സബ് ആർ.ടി. ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ. ഓഫീസിലെ 11ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ നിർദേശം. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരി സിന്ധു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. സഹപ്രവർത്തകരുടെ മാനസിക പീഡനമെന്നായിരുന്നു ഇതിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. തെളിവായി സിന്ധുവിന്റെ ഡയറികുറിപ്പുകളും പോലീസ് കണ്ടെത്തി. ഇതോടെയാണ് ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയയായ ജൂനിയർ സൂപ്രണ്ട് അജിത കുമാരി നിർബന്ധിത അവധിയിലാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ചതോടെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.