തിരുവനന്തപുരം: സംസ്ഥനത്ത് സ്‌കൂള്‍ (School) തുറക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കാനാണ് തീരുമാനം.
ആഴ്ചയില്‍ ആറുദിവസം ക്ലാസുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ച വരെ മാത്രമാകും ക്ലാസുകള്‍ ഉണ്ടാകുക. രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിട്ടാല്‍ മത. ഭിന്നശേഷി ഉള്ളവര്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളില്‍ വരേണ്ടതില്ല. പ്രവേശനോത്സവം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ടൈംടേബിള്‍ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂള്‍ അസംബ്ലി ഒഴിവാക്കും.
സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗതഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യാത്രാസൗകര്യം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു സ്‌കൂളിനടുത്തുള്ള കടകളിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും. രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.